Wednesday, June 9, 2010

രാജ്നീതി എന്ന കൂതറ അവിയല് : ഒരു പാചക കുറിപ്പ്

ചേരുവകള്:


1. മഹാഭാരതം- ബാലരമ അമര്ചിത്രകഥ പരുവത്തില് ഒന്ന്
   ഉത്തരേന്ത്യന്‍ കുടുംബരാഷ്ട്രീയം : ഒരു കിലോഗ്രാം ചെറുതായി മുറിച്ചത്.

2. ഗോഡ്ഫാദര് പടം - ഒരു കഷ്ണം.

3. നാനാ പടേക്കര്, നസുറുദ്ദീന് ഷാ തുടങ്ങിയ സുഗന്ധ വ്യഞ്ജനങ്ങള് - ഒരു ടീസ്പൂണ്‍.

4. ഒരു ഭാവവും മുഖത്തുവരാത്ത അര്ജുന് രാംപാല് : മുടി
   നീട്ടിവളര്ത്തിയത് ഒന്ന്
   മുലകുടി മാറാത്ത രാഷ്ട്രീയക്കാരന്‍ രണ്‍ബീര്‍: ഒന്ന്
   കത്രീന (മുഖ്യമന്ത്രിയായാലും വൃത്തിയായി സാരിയുടുക്കാനറിയാത്തത്) :
   ഒന്ന്
   മനോജ് വാജ്പേയി : കൂളിംഗ് ഗ്ലാസ് വച്ചത് ഒന്ന്
   അജയ് ദേവ്ഗണ്‍ (വേസ്റ്റ് ആയിപ്പോയത്): ഒന്ന്
   പേരറിയാത്ത വിദേശ നടി : ചൊമന്നു തുടുത്തത് ഒന്ന് (മമ്മിയോടൊപ്പം)

5. വെള്ള ടാറ്റ സുമോ, മറ്റു കാറുകള് : ആവശ്യത്തിന്

6. ചുംബനരംഗങ്ങളും കിടപ്പറ രംഗങ്ങളും(സ്വവര്‍ഗരതി കാണിക്കുന്നതാണെങ്കില് വിശേഷം): അനാവശ്യത്തിന്

7. രണ്‍ബീര്‍, കാറ്റ് തുടങ്ങിയവരുടെ വായില്‍ കൊള്ളാത്ത വിധത്തിലുള്ള കൂതറ പ്രസംഗങ്ങള് : മൂന്നു നാലെണ്ണം

8. കളഞ്ഞു പോയ കുട്ടിയെ വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചറിയാന്‍ ഉപകരിക്കുന്ന തുണി : മുപ്പതുകൊല്ലം പഴക്കമുള്ള, ചുവപ്പ് നിറത്തിലുള്ളതു ഒന്ന്.

9. പാഞ്ചാലിവസ്ത്രാക്ഷേപം : ഒന്ന് - കിട്ടാനില്ലെങ്കില് ബാറില് നടത്തുന്ന ഒരു കാബറെ ഡാന്സ് മതിയാകും.



തയ്യാറാക്കേണ്ട വിധം:

ആദ്യം ഗംഗാജലം കൊണ്ട് നന്നായി കഴുകിയ ചട്ടി അടുപ്പില് വച്ചു ചൂടാക്കുക. ചട്ടി നന്നായി ചൂടായി തുടങ്ങുമ്പോള് ഒരു നുള്ള് നസുറുദ്ദീന് ഷാ ഇട്ടു വഴറ്റിയെടുക്കുക. വിഭവത്തിന്നു വലിയ സുഗന്ധമൊന്നും ഉണ്ടാവില്ലെങ്കിലും കണ്ടുനില്ക്കുന്നവര്‍ക്ക് തുടക്കത്തില്‍ അല്പം കൊതിയുണ്ടാക്കാന് ഈ വിശേഷദ്രവ്യം ഉപകരിക്കും. വിഭവത്തിന്റെ പാചക വിധി മിക്കവാറും അമര്ചിത്രകഥയില് പറയുന്ന പരമ്പരാഗതരീതിയില് തന്നെയാണ് ചെയ്യുക. ആദ്യമേതന്നെ നസുരുദീന് ഷാ ഇട്ടു വഴറ്റിയ ചട്ടിയില് മുഖ്യമന്ത്രിയുടെ മകളെ അല്പം മഴവെള്ളം ചേര്‍ത്തു ഇളക്കുക. ഒരു ആണ്കുഞ്ഞ് ഉണ്ടായി വരുമ്പോള് ചേരുവ എട്ടില് പറഞ്ഞിരിക്കുന്ന തുണി കൂട്ടിയെടുത്തു അല്പം നാനാപടേക്കര് ചേര്‍ത്തു പുഴയിലൊഴുക്കുക. പിന്നെ ചട്ടി നന്നായി കഴുകി വയ്ക്കുക.

Thursday, February 18, 2010

സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്‍റെര്‍ എഗൈന്‍ സ്പ്രിംഗ്

മമ്മൂട്ടിയും, മോഹന്‍ലാലും കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും ആരാധകരുള്ള സിനിമാക്കാരന്‍ കിം കി ദുക് ആണെന്ന് പറഞ്ഞാല്‍, അതിശയോക്തിയാവുമെങ്കിലും അല്പം സത്യമില്ലാതില്ല. കഴിഞ്ഞ തിരുവനന്തപുരം ചലച്ചിത്രമേളയില്‍, ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെട്ട ചിത്രങ്ങളിലൊന്ന് ദുക്കിന്റെ ഡ്രീം ആയിരുന്നു. ധന്യ തിയേറ്ററില്‍ സിനിമ തുടങ്ങുന്നതിനും രണ്ടു മണികൂര്‍ മുന്‍പ് തന്നെ ക്യൂ കോമ്പൌണ്ടും കഴിഞ്ഞു റോഡിലേക്ക് നീണ്ടു. പൊരി വെയിലത്ത് രണ്ടു മണികൂര്‍ ക്യൂ നിന്ന്, ലാല്‍ പടത്തിന്റെ ഫസ്റ്റ് ഷോയുടെതുപോലെ അടിപിടിയും കഴിഞ്ഞ്, ഒരു വിധം ഉള്ളിലെത്തിയിട്ടും, കിം ഫലം, പടം മുഴുവന്‍ നിന്നു കാണേണ്ടി വന്നു. ഒറ്റയ്ക്കായിരുന്നില്ല, ദുക്കിന്റെ ആരാധകര്‍ കുറേപേര്‍ വേറെയും ഉണ്ടായിരുന്നു, സിനിമ കണ്ടു 'നില്‍ക്കാന്‍' . ആദ്യമായി കാണുന്ന ആ ദുക് ചിത്രം പ്രതീക്ഷക്കൊത്തുയര്‍ന്നില്ലെങ്കിലും, കിമ്മിന്റെ ബാക്കി സിനിമകള്‍ കാണണം എന്നുറപ്പിച്ചാണ് തിയേറ്റര്‍ വിട്ടത്.

കിമ്മിനെ ലോകം മുഴുവന്‍ പ്രശസ്തനാക്കിയ സിനിമ, അദ്ദേഹത്തിന്റെ ഏഴാമത്തെ ചിത്രമായ സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്‍റെര്‍ ആന്‍ഡ്‌ എഗയിന്‍ സ്പ്രിംഗ് ആണ്. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന് പറയുന്നത് പോലെ ദക്ഷിണകൊറിയയില്‍ വിമര്‍ശകര്‍ക്കും, കാണികള്‍ക്കും അത്ര പ്രിയപ്പെട്ടവനല്ല, കിം. ഭീകരവും ബീഭത്സവുമായ അക്രമ രംഗങ്ങളാല്‍ സമൃദ്ധമായിരുന്നു കിമ്മിന്റെ അതു വരെയുള്ള ചിത്രങ്ങളെല്ലാം. സാഡിസത്തിന്റെയും മസോക്കിസത്തിന്റെയും നേരിട്ടുള്ള ചിത്രീകരണം എന്നുവരെ വിശേഷിപ്പിക്കപ്പെട്ടവയാണ് ഔപചാരികമായ സിനിമ പരിശീലനമൊന്നും നേടിയിട്ടില്ലാത്ത ദുകിന്റെ 'ഐസ്ല്‍' തുടങ്ങിയ ചിത്രങ്ങള്‍. എന്നാല്‍ ഈ സ്ഥിരം ശൈലിയില്‍ നിന്നും വ്യത്യസ്തമായി, അക്രമങ്ങളെ നേരിട്ട് ചിത്രീകരിക്കാതെ, അഹിംസയുടെയും, സെന്‍ ബുദ്ധിസത്തിന്റെയും കഥ പറയുകയാണ്‌ മനോഹരമായ സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്‍റെര്‍. - വസന്തം, ഹേമന്തം, ശരത്, ശിശിരം പിന്നെയും വസന്തം!

വളരെ ലളിതമായ, കഥയെന്നു പോലും പറയാനില്ലാത്ത പ്രമേയമാണ്, അഞ്ചു അധ്യായങ്ങളായി ചിത്രീകരിക്കപ്പെട്ട സ്പ്രിംഗ് പറയുന്നത്. കടും പച്ച നിറത്തിലുള്ള ഒരു കാടിന്റെ നടുവിലെ, തടാകത്തില്‍ ഒഴുകിനടക്കുന്ന ആശ്രമമാണ് കഥയുടെ പശ്ചാത്തലം. ഒന്നാമധ്യായമായ 'വസന്ത'ത്തില്‍, ആശ്രമത്തില്‍ ബാലനായ തന്റെ ശിഷ്യന്(Seo Jae Kyung) ജീവിത പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന ബുദ്ധസന്യാസിയെ(Oh Young Soo) കാണാം. അറ്റത്തൊരു വെള്ള വരയുടെ വ്യത്യാസം മാത്രമേ, മരുന്ന് ചെടിയും, വിഷ ചെടിയും തമ്മിലുള്ളൂ എന്ന് അദ്ദേഹം അവനെ പഠിപ്പിക്കുന്നു. നിഷ്കളങ്കനായ ബാലന്റെ വിനോദങ്ങള്‍- മത്സ്യത്തിന്റെയും പാമ്പിന്റെയും തവളയുടെയും പുറത്തു കല്ലുകെട്ടി രസിക്കുന്ന കുട്ടിയെ - സന്യാസി തടയുന്നില്ല. പകരം, അവന്റെ പുറത്തും അതു പോലെ ഒരു കല്ല്‌ കെട്ടിവച്ചിട്ടു പറയുന്നു: "നീ ഉപദ്രവിച്ച ഏതെന്കിലും ഒരു ജീവി മരിക്കുകയാണെങ്കില്‍ ഈ കല്ല്‌ ജീവിതകാലം മുഴുവന്‍ നീ, നിന്റെ ഹൃദയത്തില്‍ ചുമക്കും."

Sunday, January 24, 2010

സിനിമ പറയുന്ന അസ്തിത്വപ്രതിസന്ധികള്‍: നടരംഗ്


ആദ്യമായി ഒരു മറാത്തി ചിത്രം കാണുന്നത് കഴിഞ്ഞ തിരുവനന്തപുരം ചലച്ചിത്ര മേളയില്‍ ആയിരുന്നു. ആദ്യത്തെ ഇന്ത്യന്‍ ഫീച്ചര്‍ ചിത്രത്തിന്‍റെ കഥ പറയുന്ന പരേഷ് മോകഷിയുടെ 'ഹരിശ്ചാന്ദ്രാച്ചി ഫാക്ടറി'. പുതുമുഖ സംവിധായകന്‍റെതാണെങ്കിലും മറാത്തി സിനിമയുടെ ക്ലാസ്‌ വ്യക്തമാക്കുന്ന ചിത്രമായിരുന്നു അത്. രണ്ടാമതായി കണ്ട മറാത്തി ചിത്രവും അതിനൊപ്പം തന്നെ നില്‍ക്കുന്നു: 'നടരംഗ്'. പരസ്യ കല രംഗത്ത് നിന്നും എത്തിയ പുതിയ സംവിധായകന്‍ രവി യാദവിന്റെ ആദ്യ ചിത്രമായ നടരംഗ് മറാത്തി നാടന്‍ നാടകകലയായ 'തമാഷ'യുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. പ്രമുഖ മറാത്തി സാഹിത്യകാരന്‍ ആനന്ദ്‌ യാദവിന്റെ നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ചിത്രം. എഴുപതുകളിലെ ഒരു പിന്നാക്ക മറാത്തി ഗ്രാമത്തില്‍ വളര്‍ന്നു വരുന്ന ഒരു കലാകാരന്‍ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകളും, പിന്നീട് ഒരു കലാകാരന്‍ എന്നനിലയില്‍ അയാള്‍ അഭിമുഖീകരിക്കുന്ന സംഘര്‍ഷങ്ങളുമാണ് നടരംഗ് ചര്‍ച്ച ചെയ്യുന്നത്.

പിന്നാക്ക ജാതിക്കാരനായ ഗുണ(അതുല്‍ കുല്‍ക്കര്‍ണി) ഗ്രാമത്തിലെ ഫയല്‍വാന്‍ കൂടിയാണ്. പെണ്ണുങ്ങളൊക്കെ നോക്കി നില്‍ക്കുന്ന ആകാര സൌഷ്ടവമുള്ള, പൌരുഷ പ്രതീകമായ ഗുണയുടെ ദൗര്‍ബല്യം നാടന്‍ നാടകമായ തമാഷയാണ്. എന്നെങ്കിലുമൊരിക്കല്‍ ഒരു തമാഷയില്‍ രാജാവായി അഭിനയിക്കണമെന്നാണ് അയാളുടെ ഏറ്റവും വലിയ ആഗ്രഹം. ശുദ്ധമായ കലയെ സ്നേഹിക്കുന്ന ഗുണയ്ക്ക് കലയിലൂടെ ലഭിക്കുന്ന പണത്തില്‍ വലിയ താല്പര്യമൊന്നുമില്ല. നാടകത്തിനിടയില്‍ കലാകാരി ആള്കാരുറെ മുന്നില്‍ പണത്തിനു ഇരക്കുന്നതെന്തിനാണ് എന്നാണ് അയാളുടെ ചോദ്യം. ഗ്രാമത്തിലെ ഭൂവുടമകള്‍ കാര്‍ഷിക യന്ത്രങ്ങള്‍ ഉപയോഗിച്ച് തുടങ്ങുന്നതിനെ തുടര്‍ന്നു തൊഴില്‍ നഷ്ടപ്പെടുന്ന ഗുണയും കൂട്ടരും ഒരു തമാഷ സംഘം രൂപീകരിക്കുന്നു. അനുഭവപരിചയമുള്ള പണ്ടോബയുടെ നേതൃത്വത്തില്‍, മോഷ്ടിച്ചെടുത്ത വേഷങ്ങളുമായി അവര്‍ റിഹേര്സല്‍ ആരംഭിക്കുന്നു. നായികയാവാന്‍ നടിയെ അന്വേഷിച്ചു നിരാശരാവുന്ന അവര്‍ അവസാനം പണ്ടോബയ്ക്ക് മുന്‍ പരിചയമുള്ള യമുനാഭായിയെയും മകള്‍ നൈന(സോണാലി കുല്‍ക്കര്‍ണി)യെയും കണ്ടെത്തി. പക്ഷെ താന്‍ അഭിനയിക്കണമെങ്കില്‍ നാടകത്തില്‍ ഒരു 'നാച്ച്യ' കൂടി വേണമെന്ന് നൈന നിര്‍ബന്ധം പിടിക്കുന്നു. പുരുഷന്മാര്‍ നപുംസകമായി വേഷം കെട്ടുനതിനെയാണ് നാച്ച്യ എന്ന് പറയുന്നത്. തമാഷയുടെ അവിഭാജ്യ ഘടകമാണ് ഈ നപുംസകവേഷങ്ങള്‍. നപുംസക വേഷം കെട്ടാന്‍ ആരും തയാറാകാത്തതിനെ തുടര്‍ന്ന് നാച്ച്യ ഇല്ലെങ്കില്‍ നാടകം നടക്കില്ലെന്ന അവസ്ഥയില്‍ തമാഷ നടക്കാനായി , തന്റെ ആജീവനാന്ത മോഹമായ രാജാവിന്റെ വേഷം ഗുണ ഉപേക്ഷിക്കുന്നു.